Sports
ലോസ് ആഞ്ചലസ്: ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്പെയ്ന്‍ സെമിയിലേക്ക്. ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ സ്പെയ്നും ഫ്രാന്‍സും തമ്മിൽ ഏറ്റുമുട്ടും. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്പെയ്നിനായി ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.
30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച റൂയിസ് തനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. 40-ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റഗ്നെ നല്കിയ മനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി. ഇതോടെ, ലോകകപ്പുകളില്‍ തുടര്‍ച്ചയായി പത്ത് മണിക്കൂറിലധികം ഗോളുകള്‍ വഴങ്ങാതെ സ്പെയിന് കാത്തുസൂക്ഷിച്ച ഗിന്നസ് ലോക റിക്കാര്ഡിനാണ് ബെല്‍ജിയം വിരാമമിട്ടത്. ആദ്യ പകുതി ഇതോടെ 1-1 എന്ന നിലയില്‍ അവസാനിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയ അവസാന നിമിഷങ്ങളിൽ സ്പെയിനിന്റെ പാവ് കുബാര്‍സി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സ് തടുത്തെങ്കിലും വഴുതിമാറിയ പന്ത് കൃത്യസമയത്ത് ഓടിയെത്തിയ മെറീനോ അനായാസം വലയിലാക്കി. പകരക്കാരനായി കളത്തില്‍ ഇറങ്ങി രണ്ട് മിനിറ്റ് തികയും മുന്‍പേയാണ് മൈക്കല്‍ മെറീനോ സ്പെയിനിനായി ഈ അതിനിര്‍ണായക ഗോള്‍ സ്വന്തമാക്കുന്നത്.
Sports
ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിലേക്ക്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മുതലാക്കാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകളും ആദ്യ പകുതിയിൽ ശ്രദ്ധ നേടി.
എന്നാൽ രണ്ടാം പകുതിയിൽ പൂർണമായും ഫ്രാൻസ് കളം നിറഞ്ഞു കളിച്ചു. 60-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഫ്രാൻസിനായി ആദ്യ ഗോൾ നേടി. 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ അടിച്ച മനോഹരമായ ഒരു ലോ-ഷോട്ട് ഗോൾ കൂടി പിറന്നതോടെ ഫ്രാൻസ് വിജയം ഉറപ്പിച്ചിരുന്നു.